നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ യുവനേതാവിനെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. യുവനേതാവിന് ‘വ്യാജൻ’ എന്ന പേര് മാറി ‘കോഴി’ എന്നായി. കോൺഗ്രസ് ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ സംഘടനാപരമായെങ്കിലും നടപടി സ്വീകരിക്കേണ്ടേ എന്നു ചോദിച്ച സുരേഷ് ബാബു സംഘടനാ ഭാരവാഹിത്വത്തിൽ നിന്നെങ്കിലും മാറ്റിനിർത്താൻ നേതൃത്വം തയാറാകണമെന്നും ആവശ്യപ്പെട്ടു.
“എന്തെല്ലാം ആരോപണങ്ങളാണ് വന്നത്… വ്യാജൻ, ഞങ്ങളുണ്ടാക്കിയതാണോ ആ പേര്? ഇപ്പോൾ വ്യാജൻ പോയി കോഴി ആയെന്നാണ് ജനം പറയുന്നത്. കേരളം മൊത്തം ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന് നാണവും മാനവുമുണ്ടെങ്കിൽ, ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ സംഘടനാപരമായെങ്കിലും നടപടി സ്വീകരിക്കേണ്ടേ? സി.പി.എമ്മിന്‍റെ പ്രാദേശിക നേതാക്കൾക്കെതിരെ ഒരു ആരോപണം വന്നാൽ രാത്രി മുഴുവൻ ചാനലുകൾ ചർച്ച നടത്തും. എന്നാൽ ഇവിടെ യൂത്ത് കോൺഗ്രസിന്‍റെ നേതാക്കളെ സംരക്ഷിക്കാനാണ് ചാനലുകൾ ശ്രമിക്കുന്നത്.
മാധ്യമപ്രവർത്തകർക്ക് നേരെ ഉൾപ്പെടെ ആരോപണ വിധേയനായ നേതാവ് അതിക്രമം നടത്തിയെന്ന ചർച്ച ഈ നാട്ടിൽ നടന്നതാണ്. ഇത്തരമൊരവസ്ഥയിൽ കോൺഗ്രസ് നേതൃത്വത്തോടും പ്രതിപക്ഷ നേതാവിനോടും നടപടി എടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാൻ മാധ്യമങ്ങൾ തയാറാകണം. സംഘടനാ ഭാരവാഹിത്വത്തിൽനിന്നെങ്കിലും മാറ്റിനിർത്താൻ നേതൃത്വം തയാറാകണം. എം.എൽ.എ പദവിയിലുള്ള പല കോൺഗ്രസ് നേതാക്കൾക്കും നേരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അവർ ഇപ്പോഴും നാണമില്ലാതെ പദവിയിൽ തുടരുകയാണ്. ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്” -സുരേഷ് ബാബു പറഞ്ഞു.വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.

