യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തവും അടക്കമുള്ള രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം
യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ഉന്നതതല കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏഴാമത്തെ വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ സ്രോതസ്സാണ് യുഎഇ. 2000 മുതൽ ഇതുവരെ 2,200 കോടി ഡോളറിലധികം നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ

