Headlines

മോദിയുടെ അഞ്ച് ദിവസത്തെ വിദേശ പര്യടനം ഇന്നാരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസത്തെ വിദേശ പര്യടന ഇന്നാരംഭിക്കും. മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലും ക്രൊയേഷ്യയിലും ഒപ്പം കാനഡയിലുമാണ് മോദി ഔദ്യോഗിക സന്ദർശനം നടത്തുക. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. ഖലിസ്ഥാനി വിഷയത്തിൽ ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനുശേഷമുള്ള യാത്രയായതിനാൽ പ്രധാനമന്ത്രിയുടെ കാനഡ സന്ദർശനവും പ്രാധാന്യമർഹിക്കുന്നു. ജൂണ്‍ 15-16 തീയതികളില്‍ പ്രധാനമന്ത്രി സൈപ്രസ് സന്ദര്‍ശിക്കും. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഈ മെഡിറ്ററേനിയന്‍ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിസ്ഡിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

തുടര്‍ന്ന് ജൂണ്‍ 16-17 തീയതികളില്‍ കാനഡയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ ഊര്‍ജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 18 ന് ക്രൊയേഷ്യയിലെത്തുന്ന മോദി സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിച്ചുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യൂറോപ്യന്‍ യൂണിയനിലെ പങ്കാളികളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. തുടര്‍ന്ന് ജൂണ്‍ 19 ന് തിരിച്ചെത്തും.

Leave a Reply