Headlines

മുന്നറിയിപ്പുമായി സ്പെയിൻ, ലോകകപ്പ് ബഹിഷ്കരിക്കും?

അമേരിക്കൻ ഐക്യനാടുകള്‍ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ഇസ്രയേല്‍ യോഗ്യത നേടിയാല്‍ സ്പെയിൻ ടൂർണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമോ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ് കായികലോകത്തെ പ്രധാന ചർച്ചകളിലൊന്നായി സ്പെയിനേയും ഇസ്രയേലിനേയും മാറ്റിയത്. ഗാസയില്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നിടത്തോളം കാലം ഇസ്രയേലിനെ അന്താരാഷ്ട്ര കായികവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഒരു അന്താരാഷ്ട്ര വേദിയും ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു പെ‍‍ഡ്രൊ സാഞ്ചസിന്റെ ആഹ്വാനം. യുക്രൈനില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ റഷ്യക്ക് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ ഇസ്രയേലിന്റെ കാര്യത്തിലും ആവര്‍ത്തിക്കണമെന്നായിരുന്നു സാഞ്ചസിന്റെ ആവശ്യം.

ഇസ്രയേലിന്റെ സാധ്യതകള്‍

യുവേഫയുടെ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഐയിലാണ് ഇസ്രയേല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നോ‍ര്‍വെ, ഇറ്റലി, എസ്റ്റോണിയ, മോള്‍ഡോവ എന്നീ രാജ്യങ്ങളാണ് ഇസ്രയേലിനൊപ്പം ഗ്രൂപ്പിലുള്ളത്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി നോര്‍വേയ്ക്കും ഇറ്റലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇസ്രയേലുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്നവ‍ര്‍ക്ക് ലോകകപ്പിന് നേരിട്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെ യോഗ്യത നേടാനുമാണ് അവസരമുള്ളത്. യോഗ്യത നേടാനുള്ള സാധ്യത ഇനിയും ഇസ്രയേലിന് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് 2026 ലോകകപ്പിലെ ഫേവറൈറ്റുകളായ സ്പെയിൻ കടുത്ത തീരുമാനമെടുക്കണമെന്ന ആവശ്യം ലോക കായിക സംഘടനകള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

സ്പെയിനിന് ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാകുമോയെന്ന ചോദ്യത്തിന് സ്പാനിഷ് പ്രധാനമന്ത്രിയുടെ വാചകം മാത്രമല്ല ചൂണ്ടിക്കാണിക്കാനുള്ളത്. ഇസ്രയേല്‍ യോഗ്യത നേടിയാല്‍ അടുത്ത ലോകകപ്പ് ബഹിഷ്കരിക്കുന്നതിനായി സ്പാനിഷ് ഭരണകൂടത്തിന് വോട്ട് ചെയ്യാമെന്ന് സ്പാനിഷ് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് വക്താവ് പാറ്റ്സി ലോപസും വ്യക്തമാക്കി. ഇസ്രയേലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ഉചിതമായ സമയത്ത് പരിഗണിക്കുമെന്നുമായിരുന്നു ലോപസിന്റെ പക്ഷം.

Leave a Reply