Headlines

മിൽമ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏര്‍പ്പെടുത്തി സർക്കാർ

ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ട് മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിര നിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തില്‍ വരുക. ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്. സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ മില്‍മ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മില്‍മ മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം നേടണമെന്നും ഉത്തരവില്‍ പറയുന്നു.

വിപ്ലവകരമായ ഉത്തരവെന്ന് മിൽമ ചെയർമാൻ
ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് നിയമന സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നതാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഇതിലൂടെ കൂടുതല്‍ പേരെ ക്ഷീര മേഖലയിലേക്ക് ആകര്‍ഷിക്കാനാകും. മില്‍മയുടെ 45 വര്‍ഷത്തെ ചരിത്രത്തിനിടെ ഉണ്ടായ ഏറ്റവും വിപ്ലവകരമായ ഉത്തരവാണിത്. ഈ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷീര സഹകരണ സംഘങ്ങളിലെ അംഗങ്ങളായ കര്‍ഷകര്‍ക്ക് നേരത്തെ തന്നെ ഈ സംവരണാനുകൂല്യം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളിലെ എല്ലാ ക്ഷീരകര്‍ഷകരെയും ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഉത്തരവ്. മേഖലാ യൂണിയനുകളുടെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് മുന്‍ഗണനയോ സംവരണമോ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ യൂണിയന്‍റെ വാര്‍ഷിക പൊതുയോഗത്തിലെ തീരുമാനം ചെയര്‍മാന്‍ സര്‍ക്കാരിന്‍റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു.

Leave a Reply