എടവണ്ണ പള്ളി(ജമലങ്ങാടി പള്ളി)യില്‍ കഴിഞ്ഞ വെള്ളിയാഴ്ച നിസ്‌കാരം സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. 200ഓളം അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ഉറുദു ഭാഷകളിലാണ് ഖുത്ബ ചൊല്ലിയത്. എടവണ്ണ മഹല്‍ കമ്മിറ്റി പഴയ പള്ളി പുതുക്കിപ്പണിത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് ഈ മാറ്റം വന്നത്. വര്‍ഷങ്ങളായി പ്രദേശത്തെ പല കുടിയേറ്റ തൊഴിലാളികള്‍ക്കും ജുമുഅയ്ക്ക് മുമ്പുള്ള മലയാളം ഖുത്ബ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ഖുത്ബയില്‍ പങ്കെടുക്കുന്നത് നിര്‍ത്തി.ഇതര സംസ്ഥാനക്കാരുടെ ആശങ്ക മനസിലാക്കിയ മഹല്ല് കമ്മിറ്റി പള്ളി പുതുക്കിപ്പണിത് അവര്‍ക്ക് കൈമാറുകയായിരുന്നു. എല്ലാ സജ്ജീകരങ്ങളും തയ്യാറാക്കിയാണ് പള്ളി കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യത്തെ ഉറുദു ഖുത്ബ നടത്തിയത്.നേരത്തെ നിരവധി ഇതര സംസ്ഥാന മുസ്ലീം തൊഴിലാളികള്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് വരുമായിരുന്നുവെന്നും എന്നാല്‍ ജുമുഅയില്‍ പങ്കെടുക്കില്ലായിരുന്നുവെന്നും മഹല്ല് കമ്മിറ്റി അംഗം അബ്ദുല്‍ റിഹൂബ് പറഞ്ഞു. പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് മലയാളത്തില്‍ നടത്തുന്ന ഖുത്ബ മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞത്. തുടര്‍ന്ന് വിഷയം കമ്മിറ്റിയില്‍ അവതരിപ്പിച്ചു. അങ്ങനെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജുമുഅ നടത്തുന്നതിനായി പള്ളി തന്നെ നല്‍കാന്‍ തീരുമാനിച്ചത്. എടവണ്ണയിലെ ജാമിയ നദ്‌വിയ്യ അറബിക് കോളജില്‍ നിന്ന് ഹിന്ദിയിലും ഉറുദുവിലും പ്രാവീണ്യമുള്ള ഒരു അധ്യാപകനെ ഖത്തീബ്( പ്രഭാഷണം നടത്തുന്ന വ്യക്തി) ആയി നിയമിക്കുകയും ചെയ്തു. പ്രഭാഷണത്തിന്റെ ആത്മീയ സന്ദേശം ആരാധകര്‍ക്ക് നന്നായി മനസിലാക്കാന്‍ സഹാക്കുകയാണ് ഉദ്ദേശമെന്ന് റിഹൂഫ് പറഞ്ഞു. നിലവില്‍ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് മാത്രമേ ഈ ക്രമീകരണമുള്ളൂ. മറ്റ് സമയങ്ങളില്‍ പതിവ് പ്രാര്‍ഥനകള്‍ക്കായി എല്ലാ വിശ്വാസികള്‍ക്കുമായി പള്ളി തുറന്നിരിക്കും.
മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി ഹിന്ദിയിലും ഉറുദുവിലും ഖുത്ബ കേള്‍ക്കാം

