Headlines

ബലാത്സംഗ പരാതി ; സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നടിയെ കണ്ടിട്ടില്ല , വാട്സ് ചാറ്റ് കയ്യിലുണ്ട് , നടൻ സിദ്ദീഖ്

നടിക്കെതിരായ പരാതിയിലും സുപ്രിംകോടതിയിലും പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് നടൻ സിദ്ദീഖ്. നടിയെ ഒറ്റ തവണ മാത്രമാണു നേരിൽ കണ്ടിട്ടുള്ളതെന്നും ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലിൽ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കേസിൽ സിദ്ദീഖ് ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായിരുന്നു.

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദീഖ് അറിയിച്ചു. ഇത് ഇന്ന് ഹാജരാക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ശനിയാഴ്ച ഹാജരാക്കാമെന്ന് നടൻ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുകയാണ്.

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് ഇന്ന് അന്വേഷണസംഘം ചെയ്തത്. രണ്ടര മണിക്കൂർ സമയമെടുത്താണ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചത്. ആദ്യം കമ്മീഷണർ ഓഫീസിലാണ് സിദ്ദീഖ് ഹാജരായത്. ഇവിടെ നിന്ന് സിറ്റി കൺട്രോൾ റൂമിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു ചോദ്യംചെയ്യൽ പൂർത്തിയാക്കിയത്.

Leave a Reply