നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. നിലവിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലാണ് സിദ്ദിഖ്. ഈ മാസം 19 മുതൽ അടുത്തമാസം 18 വരെയാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സിദ്ദിഖിനെതിരെ യുവനടിയാണ് ബലാത്സംഗ പരാതി നൽകിയത്. നടിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയെടുത്തിരുന്നു. വിവാദമായ കേസിൽ ജാമ്യത്തിലായിരുന്ന സിദ്ദിഖിന് കോടതി വിദേശയാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.
2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസിൽ സുപ്രീംകോടതി സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

