പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കം അക്രമത്തിലേക്ക് വഴിമാറി, കൊച്ചി വൈപ്പിനിലെ ഒരു ഹോട്ടൽ ഉടമക്കും ഭാര്യക്കും പരുക്ക്. സംഭവത്തിൽ ഹോട്ടൽ ഉടമ സുബൈറും ഭാര്യ ജുമൈലത്തും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകിട്ടാണ് സംഭവം. സമീപവാസിയായ ജിബി എന്ന യുവാവ് ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങിയതിന് പിന്നാലെ ഗ്രേവി ആവശ്യപ്പെട്ടു. ഇതിന് 20 രൂപ അധികം നൽകണമെന്ന് ജുമൈലത്ത് അറിയിച്ചതോടെയാണ് വാക്ക് തർക്കം ആരംഭിച്ചതെന്നാണ് പരാതി.
തർക്കത്തിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഭർത്താവ് ഇടപെട്ടുവെന്നും, ഇതിനിടയിൽ തന്റെ കൈക്ക് പരുക്കേറ്റുവെന്നും ജുമൈലത്ത് പരാതിയിൽ പറഞ്ഞു. തുടർന്ന് സുബൈറിനെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൈയിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊറോട്ടയ്ക്കൊപ്പം ഗ്രേവി നൽകാത്തതിനെച്ചൊല്ലി സംഘർഷം; വൈപ്പിനിൽ ഹോട്ടൽ ഉടമക്കും ഭാര്യക്കും പരുക്ക്

