Headlines

പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് നിഷേധിക്കപ്പെട്ടത് എമ്പുരാന്‍ കാരണം; അവാര്‍ഡുകളില്‍ രാഷ്ട്രീയം പാടില്ലെന്ന് ഉർവ്വശി

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് നടി ഉര്‍വ്വശി. മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചത് ഉര്‍വ്വശിയ്ക്കായിരുന്നു. എന്നാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളെ സഹനടിയാക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്തെന്നായിരുന്നു ഉര്‍വ്വശിയുടെ വിമര്‍ശനം. പൃഥ്വിരാജിനെ പരിഗണിക്കാതിരുന്നതിനേയും ഉര്‍വ്വശി ചോദ്യം ചെയ്തിരുന്നു. ആടുജീവിതത്തില്‍ പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നത് എമ്പുരാന്‍ കാരണമാണെന്നാണ് ഉര്‍വ്വശി ഇപ്പോള്‍ പറയുന്നത്. ഒരു സ്വകാര്യമാധ്യമത്തോടായിരുന്നു ഉര്‍വ്വശിയുടെ പ്രതികരണം. എങ്ങനെയാണ് അവര്‍ക്ക് ആടുജീവിതത്തെ അവഗണിക്കാന്‍ സാധിക്കുന്നതെന്നാണ് ഉര്‍വ്വശി ചോദിക്കുന്നത്.

”നജീബിന്റെ ജീവിതവും ഹൃദയഭേദകമായ സഹനവും അവതരിപ്പിക്കാന്‍ തന്റെ സമയവും കഠിനാധ്വനവും നല്‍കി കഠിനമായ ശാരീരിക മാറ്റത്തിന് തയ്യാറായൊരു നടനാണ്. നമുക്കെല്ലാം അറിയാം, ഇതിന് കാരണം എമ്പുരാന്‍ ആണെന്ന്. അവാര്‍ഡുകളില്‍ രാഷ്ട്രീയം പാടില്ല” എന്നാണ് ഉര്‍വ്വശി പറഞ്ഞത്. ഈ വര്‍ഷം തിയേറ്ററിലെത്തിയ മോഹന്‍ലാല്‍ നായകനായ എമ്പുരാന്റെ സംവിധാനം പൃഥ്വിരാജ് ആണ്. ചിത്രത്തിലെ കലാപ രംഗങ്ങളുടെ പേരില്‍ വലിയ വിവാദമുണ്ടാവുകയും തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ആ രംഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വില്ലന്റെ പേരടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശ പ്രകാരം 17 മാറ്റങ്ങളാണ് വരുത്തിയത്.

അതേസമയം മുമ്പും നായിക വേഷം ചെയ്ത തനിക്ക് സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും അന്ന് എതിര്‍ക്കാതിരുന്നത് മികച്ച നടിയായത് സരിഗയായതിനാലാണെന്നാണൂം ഉര്‍വശി പറയുന്നു വ്യക്തിപരമായ പ്രതിസന്ധികളില്‍ നിന്നും തിരികെ വന്നാണ് പര്‍സാനിയ എന്ന ചിത്രത്തിലൂടെ സരിഗ മികച്ച നടിയായത്. അതിനാലാണ് താന്‍ അന്ന് സംസാരിക്കാതിരുന്നതെന്നാണ് ഉര്‍വ്വശി പറയുന്നത്. എന്നാല്‍ ഇന്ന് തനിക്ക് വേണ്ടിയല്ല, പിന്നാലെ വരുന്നവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഉര്‍വ്വശി പറഞ്ഞു.

”കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യുന്നവരെ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് പരിഗണിച്ചാല്‍ യഥാര്‍ത്ഥത്തില്‍ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കും? അവര്‍ക്ക് തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനുള്ള പ്രചോദനം എവിടെ? കേന്ദ്ര കഥാപാത്രത്തേയും സപ്പോര്‍ട്ടിങ് കഥാപാത്രത്തേയും എങ്ങനെയാണ് അവര്‍ അളക്കുന്നത്?” എന്നും ഉര്‍വ്വശി ചോദിക്കുന്നുണ്ട്.

”ഇപ്പോള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ സൗത്തില്‍ നിന്നുള്ള, കഴിവുള്ള നിരവധി അഭിനേതാക്കള്‍ക്ക് ഇനിയും അവഗണന നേരിടേണ്ടി വരും. ദേശീയ അവാര്‍ഡ് നല്‍കുന്നത് കഴിവ് നോക്കി മാത്രമാകണം. എനിക്ക് അവാര്‍ഡ് മോഹമില്ല. പക്ഷെ അത് വരുമ്പോള്‍ സന്തോഷം തോന്നണം, ഇങ്ങനല്ല. ജൂറി സൗത്തിനെ ചെറുതായി കാണരുത്. എന്തെങ്കിലും തന്നാല്‍ ഞങ്ങള്‍ സന്തുഷ്ടരായിക്കോളും എന്ന് കരുതരുത്” എന്നും ഉര്‍വ്വശി പറയുന്നുണ്ട്.

Leave a Reply