പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ പിഎം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷിന് ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം നൽകിയിരുന്നു. രതീഷ് കുറ്റക്കാരനാണെന്ന തൃശൂർ അഡി. എസ്പിയുടെ റിപ്പോർട്ട് ഒന്നരവർഷം പൂഴ്ത്തിവെക്കുകയായിരുന്നു. സംഭവത്തിൽ ആദ്യമായാണ് രതീഷിനെതിരെ നടപടി വരുന്നത്. 2023ലാണ് പീച്ചി പൊലീസ് സ്റ്റേഷനിൽ സംഭവമുണ്ടായത്. പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷ് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജര്‍ കെപി ഔസപ്പിനെയും മകനെയും മര്‍ദിക്കുകയായിരുന്നു.
2023 മേയ് 24നാണ് സംഭവം. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചെന്നും ഔസേപ്പ് വെളിപ്പെടുത്തിരുന്നു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്നും ഔസേപ്പ് പറഞ്ഞിരുന്നു. ഔസേപ്പിനെ മർദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നെങ്കിലും പൊലീസുകാരനെതിരെ നടപടിയെടുക്കുന്നത് നീളുകയായിരുന്നു.

