കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, എൽഡിഎഫ് നയം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എല്ലാ പദ്ധതിക്കും നിബന്ധന വെച്ച് കേരളം പോലുള്ള സംസ്ഥാനത്തെ ബാധിക്കുന്ന രീതിയിൽ നിലപാടെടുക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐയുടെ ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

