തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണദണ്ഡ് നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ രംഗത്ത്. ആരും സ്വർണദണ്ഡ് മനപ്പൂർവമായി എടുത്തുകൊണ്ടുപോയതാകുമെന്ന് കരുതുന്നില്ലെന്നും നഷ്ടമായ സ്വർണ ദണ്ഡ് ക്ഷേത്രത്തിനുള്ളിൽ നിന്ന് തന്നെ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മണ്ണിൽ വീണു പോയതാകമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം നടക്കുകയാണല്ലോ, അതിന് ശേഷം സത്യം പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പോലീസ് ജീവനക്കാർക്ക് നുണ പരിശോധന നടത്താൻ നീക്കം നടത്തുന്നുണ്ട്. എട്ട് ജീവനക്കാരെ നുണപരിശോധന നടത്താനാണ് ഫോർട്ട് പോലിസ് കോടതിയിൽ അനുമതി തേടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്ത ജീവനക്കാരെയാണ് നുണപരിശോധന നടത്തുന്നത്.

