Headlines

നിലമ്പൂരിൽ പോര് മുറുകുന്നു; പ്രിയങ്കാ ഗാന്ധിയും പിണറായി വിജയനും മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും

ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ നിലമ്പൂരിൽ പ്രചാരണപ്പോര് കടുക്കുന്നു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തും. നിലമ്പൂർ മണ്ഡലത്തിലെ രണ്ടിടങ്ങളിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും. മൂന്ന് ദിവസം മണ്ഡലത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിൽ പര്യടനം നടത്തും. ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ 2,32,381 പേർക്കാണ് വോട്ടവകാശം. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നതാണ് പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വിസ് വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.

59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുക. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. വോട്ടെണ്ണല്‍ നടക്കുന്നത് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി -വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഹോം വോട്ടിങ് 16 നുള്ളിൽ പൂർത്തീകരിക്കും.

Leave a Reply