ധർമ്മസ്ഥല ബങ്കലെഗുഡേ വനത്തിൽ നിന്ന് ഇന്ന് വീണ്ടും തലയോട്ടികളും അസ്ഥികൂടങ്ങളും കിട്ടിയതായി റിപ്പോർട്ട്. ഇന്ന് ലഭിച്ചത് രണ്ട് തലയോട്ടികളാണ്. സമീപത്തുനിന്ന് 7 വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും തിരച്ചിലിൽ കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം 7 ആയി. നിലവിൽ ഇന്നത്തെ തെരച്ചിൽ എസ്‌ഐടി അവസാനിപ്പിച്ചിരിക്കുകയാണ്.
ബങ്കലെഗുഡേ വനമേഖലയിൽ നിന്ന് ഇന്നലെയും അസസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. കർണാടക ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന. ഈ പരിശോധനയിൽ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചതായാണ് സൂചനയുണ്ട്. ബങ്കലെഗുഡേയിൽ സാക്ഷി ചിന്നയ്യ മൃതദേഹം കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി രണ്ട് പ്രദേശവാസികൾ രംഗത്തുവന്നിരുന്നു. ഇവർ നൽകിയ ഹർജിയിലാണ് പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്

