ദേശീയ പാതയിൽ പൊട്ടിത്തെറിച്ച് ഗ്യാസ് ടാങ്കർ. റോഡിലുണ്ടായിരുന്ന 30 കാറുകൾ കത്തിക്കരിഞ്ഞത് നിമിഷ നേരത്തിനുള്ളിൽ. 3 പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുള്ളത് 70 പേർ. ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും 2 വയസ് പ്രായമുള്ള കുഞ്ഞും ടാങ്കറിന്റെ ഡ്രൈവറും. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതരുള്ളത്. മെക്സിക്കോ സിറ്റിയിലെ ദേശീയപാതയിലെ ഓവർ പാസിൽ വച്ചാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഏറിയ പങ്കും ആളുകളുടെ ശരീരത്തിലെ പൊള്ളലുകൾ അതീവ ഗുരുതരമാണ്. 49500 ലിറ്റർ ഗ്യാസോലിനാണ് അപകടത്തിൽപ്പെട്ട ടാങ്കറിലുണ്ടായിരുന്നത്.
മെക്സിക്കോ സിറ്റി വരെ ദൃശ്യമായി ഉയർന്ന് പൊന്തിയ അഗ്നിഗോളം
ദേശീയ പാതയുടെ തെക്കൻ മേഖലയിലുണ്ടായ അപകടത്തേ തുടർന്നുണ്ടായ പുകപടലം മെക്സിക്കോയുടെ നഗരത്തിൽ നിന്നുവരെ ദൃശ്യമായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്ന 19 പേരുടെ പരിക്ക് അതീവ ഗുരുതരമാണെ്നാണ് മെക്സിക്കോ സിറ്റി മേയർ ക്ലാക ബ്രുഗാഡ വിശദമാക്കുന്നത്. ദേശീയപാതയിൽ തലകീഴായി മറിഞ്ഞതിന് പിന്നാലെയാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. സിൽസ എന്ന കമ്പനിയുടെ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ഈ വാഹനത്തിന് ഇൻഷുറൻ പരിരക്ഷയുണ്ടായിരുന്നില്ലെന്നാണ് മെക്സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം വിശദമാക്കുന്നത്. ടാങ്കറിൽ നിന്ന് വലിയ രീതിയിൽ അഗ്നി പടരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വാഹനങ്ങളിൽ നിന്ന് തീപിടിച്ച നിലയിൽ ഇറങ്ങിയോടിയവർ റോഡിൽ വീണ് കിടക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

