സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ദില്ലിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ കയ്യിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു.
മോഹൻലാലിനെ പ്രശംസിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ്
2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ചെയ്തത്. മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു.

