Headlines

ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; നിതീഷ് കുമാർ സർക്കാറിനെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി

ബിഹാറിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ മരണത്തിൽ വ്യാപക പ്രതിഷേധം. നിതീഷ് കുമാർ സർക്കാറിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്.ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് (പി.എം.സി.എച്ച്) മാറ്റുകയായിരുന്നു. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരിയെ പീഡനത്തിനരയാക്കിയത്.

ശനിയാഴ്ച രാത്രിയോടെ കുട്ടിയെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബെഡില്ലാത്തതിനാൽ ആശുപത്രിയിൽ ​അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഡബിൾ എഞ്ചിൻ സർക്കാരിന്‍റെ ചികിത്സയിലെ അശ്രദ്ധയാണ് ദലിത് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ ആരോപിച്ചു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ ഡബിൾ എഞ്ചിൻ സർക്കാർ സുരക്ഷ ഒരുക്കുന്നതിൽ മാത്രമല്ല, ജീവൻ രക്ഷിക്കുന്നതിലും അവഗണന കാണിച്ചു. കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ ശബ്ദമുയർത്തും. കുറ്റവാളികൾക്കും അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണം. രാഹുൽ ഗാന്ധി പറഞ്ഞു.

സംഭവത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇരയുടെ കുടുംബത്തിന്റെ അവകാശവാദങ്ങൾ പി.എം.സി.എച്ച് ഇൻചാർജ് സൂപ്രണ്ട് അഭിജിത് സിങ് നിഷേധിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കൊണ്ടുവന്ന പെൺകുട്ടിക്ക് ശരിയായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്ന് അഭിജിത് സിങ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply