Headlines

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്നും ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദയാനക്കൂട്ടം, രാവണക്കൂട്ടം എന്നിവയാണ് വിക്രം സുകുമാരന്റെ ശ്രദ്ധേയ സിനിമകള്‍. തെക്കന്‍ തമിഴ്‌നാട്ടിലെ ജാതി സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ മദയാനക്കൂട്ടം എന്ന സിനിമയാണ് വിക്രം സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. കതിര്‍, അഞ്ജു എന്നിവര്‍ പ്രധാന വേഷമിട്ട, 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.

ശന്തനു ഭാഗ്യരാജ്, പ്രഭു തുടങ്ങിയവര്‍ പ്രധാന വേഷമിട്ട, 2023 ല്‍ പുറത്തിറങ്ങിയ രാവണക്കൂട്ടം ആണ് വിക്രം സുകുമാരന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പര്‍വതാരോഹണം പ്രമേയമാക്കിയ തേരും ബോരും എന്ന സിനിമ ഒരുക്കിയെങ്കിലും, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായിരുന്നില്ല. പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തിയത്. ജൂലി ​ഗണപതി അടക്കം ബാലു മഹേന്ദ്രയുടെ നിരവധി സിനിമകളിൽ വിക്രം സുകുമാരൻ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്.

പൊല്ലാതവൻ, കൊടിവീരൻ എന്നീ സിനിമകളിൽ അഭിനയിച്ചു. ആടുകളം എന്ന സിനിമയുടെ സംഭാഷണം രചിച്ചതും വിക്രം സുകുമാരനാണ്. മധുരയില്‍ ഒരു നിര്‍മാതാവിനോട് അടുത്ത സിനിമയുടെ കഥ പറഞ്ഞശേഷം മടങ്ങുമ്പോഴായിരുന്നു നെഞ്ചുവേദന അനുഭവപ്പെടുന്നത്.

Leave a Reply