Headlines

ടെക്‌സസിലെ മിന്നൽ പ്രളയത്തിൽ മരണം 110 ആയി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ജൂലൈ നാലിന് പുലർച്ചെ അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 110 ആയി. നിരവധി പേരെ കാണാതായി. പേമാരിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കെർ കൌണ്ടിയിൽ മാത്രം 161 പേരെ കാണാതായി. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് മഴ ഭീഷണി ഉള്ളതിനാൽ രക്ഷാപ്രവർത്തനം അല്പം ദുഷ്‌കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പിൽ (ക്യാമ്പ് മിസ്റ്റിക്) പങ്കെടുത്തവരിൽ 27 പെൺകുട്ടികളും ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. അഞ്ച് ക്യാമ്പർമാരെയും ഒരു മുതിർന്ന വ്യക്തിയെയും ഇപ്പോഴും കാണാനില്ല. ജലനിരപ്പ് ഉയർന്നതോടെ ന്യൂമെക്‌സിക്കോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 170 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കൃത്യമായ അപായ സൂചനകൾ നൽകിയില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

കൂടാതെ ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടൽ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന് വിമർശനമുയരുന്നുണ്ട്. പ്രകൃതിദുരന്തങ്ങൾ അതത് സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമർശനമുണ്ട്. എന്നാൽ, ആർക്കും പ്രവചിക്കാൻ കഴിയാത്ത ദുരന്തമാണ് ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്.

Leave a Reply