Headlines

ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും സ്ഥാനാർത്ഥികളെ നോക്കി അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇന്ത്യ പോലുള്ള മതനിരപേക്ഷ ഉള്ളടക്കം നിലനിൽക്കേണ്ട രാജ്യത്ത് ആ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവില്ല. വർഗീയ കൂട്ടുക്കെട്ടിലേക്ക് കോൺഗ്രസും മുസ് ലിം ലീഗും എടുത്തുചാടുന്ന കാഴ്ചയാണ് കുറച്ചു കാലമായി കേരളം കാണുന്നത്. യു.ഡി.എഫ് രാഷ്ട്രീയം തകർച്ചയിലേക്ക് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

പി.ഡി.പി പീഡിപ്പിക്കപ്പെട്ടവർ തന്നെയാണ്. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണ്. പൂർവകാല ചരിത്രത്തിൽ മഅദനി തീവ്രവാദ നിലപാടുകളും അതിന്‍റെ ഭാഗമായ സമീപനങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ആ പാരമ്പര്യം വെച്ചല്ല ഇപ്പോൾ അളക്കേണ്ടത്. ഭരണവർഗത്തിന്‍റെ കടന്നാക്രമണങ്ങൾക്ക് വിധേയപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്‍റെ വക്താവായിട്ടാണ് മഅദനിയെ കാണുന്നത്.

മഅദനിയെ പിടിച്ചു കൊടുത്തത് ഭരണനേട്ടമായി നായനാർ സർക്കാർ അവതരിപ്പിച്ചെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തോടും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പ്രതിയായാൽ പിടിച്ചു കൊടുക്കാതിരിക്കാൻ പറ്റുമോ എന്ന് ഗോവിന്ദൻ ചോദിച്ചു. ഒന്നും പറയാനില്ലാത്തപ്പോൾ ആളുകളുടെ മുമ്പിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിച്ച് രക്ഷപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply