ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച യുട്യൂബർ ജാസ്മിൻ ജാഫറിനെതിരെ പരാതി നൽകി ദേവസ്വം ബോർഡ്. ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ചാണ് റീൽസ് ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. ദേവസ്വം ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നടപ്പുരയിലടക്കം റീൽസ് ചിത്രീകരിച്ചെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലുണ്ട്. പരാതി പൊലീസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. യുട്യൂബറും ബിഗ്ബോസ് താരവും കൂടിയാണ് ജാസ്മിൻ ജാഫർ. ചിത്രീകരിച്ച റീൽസ് മൂന്നു ദിവസം മുമ്പ് ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരുന്നു. വിവാദമായതോടെ റീൽ നീക്കിയിട്ടുണ്ട്.
അതേസമയം, കേസും വിമർശനവും ഉയർന്നതോടെ സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാസ്മിന്‍ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ജാസ്മിൻ ക്ഷമ ചോദിച്ചത്. അറിവില്ലായ്മ കൊണ്ട് ഉണ്ടായ തെറ്റിന് എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്ന് ജാസ്മിൻ പറഞ്ഞു. ”എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു” -ജാസ്മിൻ കുറിച്ചു.

