ബഹിരാകാശം കീഴടക്കി വിജയകരമായി ഭൂമിയിൽ മടങ്ങിയെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ രാജ്യത്തോടൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ബഹിരാകാശയാത്രികൻ എന്ന നിലയിൽ, അദ്ദേഹം തന്റെ സമർപ്പണം, ധൈര്യം എന്നിവയിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകിയെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) എത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അവിടെ 18 ദിവസം ചെലവിട്ടശേഷമാണ് തിങ്കളാഴ്ച ഭൂമിയിലേക്ക് യാത്രതിരിച്ചത്. മിഷൻ പൈലറ്റ് ശുഭാംശു ഉൾപ്പെടെ ‘ആക്സിയം-4’ ദൗത്യത്തിലെ നാൽവർ സംഘത്തെയുംകൊണ്ട് ‘ഗ്രെയ്സ്’ എന്നുവിളിക്കുന്ന സ്‌പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് 4.45-ന് നിലയവുമായുള്ള ബന്ധം വേർപെടുത്തി. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അൺഡോക്കിങ്.ഇന്ന് വൈകീട്ട് 3.01-ഓടെയാണ് കാലിഫോർണിയൻ തീരത്ത് ശാന്തസമുദ്രത്തിലാണ് പേടകം ഇറങ്ങിയത്

