കേരളത്തിന്റെ കുംഭമേളയായി തുടങ്ങി ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവം ഇന്ന് വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. ദ്വിതീയ തിഥിയും മകം നക്ഷത്രവും ഒന്നു ചേരുന്ന ദിവസമാണിന്ന്. രാവിലെ അമൃതസ്നാനത്തോടെ ചടങ്ങുകൾ തുടങ്ങും. കുംഭമേളയിലെ ഏറ്റവും വിശുദ്ധമായ ചടങ്ങാണിത്. സന്യാസിമാരും ഭക്തരും ഒന്നിച്ച് സ്നാനത്തിൽ പങ്കെടുക്കും.
തുടർന്ന് യജ്ഞശാലയിൽ യതി പൂജ നടക്കും. തുടർന്ന് ഭണ്ഡാര എന്ന ആചാരവും നടക്കും. സന്യാസിമാർക്ക് അന്നദാനം നൽകുന്ന ചടങ്ങാണിത്. ഇന്നലെ കുംഭമേളയുടെ ഭാഗമായി തൃപ്രങ്ങോട്ടപ്പൻ, തളി ശിവൻ, ബ്രഹ്മാവ്, മഹാലക്ഷ്മി, നവാമുകുന്ദൻ, തിരുമാന്ധാംകുന്നിലമ്മ എന്നിവർക്കുള്ള പൂജ നടന്നു. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി കാർമികത്വം വഹിച്ചു. വൈകിട്ട് സർപ്പബലിക്കു കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരി നേതൃത്വം നൽകി. കുംഭമേള സമാപിക്കുമ്പോൾ, നിളാതീരം ആത്മീയ ഉണർവിന്റെയും സമൂഹ ധാർമിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

