Headlines

കേരളത്തിലെ ഇത്തവണത്തെ ആദ്യ ഹജ് വിമാനം ഏപ്രിൽ 30ന് കൊച്ചിയിൽനിന്ന്

ഹജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് ഈ വർഷം അവസരം ലഭിച്ച ഹജ് തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏതു ദിവസം ഏതു വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണു തയാറാകുന്നത്. തീർഥാടകർക്കു വിമാനവും സമയവും ഓൺലൈൻ ആയി തിരഞ്ഞെടുക്കാനുള്ള സമയം അവസാനിച്ചു. സ്വയം തിരഞ്ഞെടുത്തവർക്കു പുറമേയുള്ള തീർഥാടകരുടെ സീറ്റുകളാണ് ഇനി ക്രമീകരിക്കാനുള്ളത്.കേരളത്തിലെ 27,118 അപേക്ഷകരിൽ 13,158 പേർക്ക് അവസരം ലഭിച്ചു. കൊച്ചി വിമാനത്താവളം വഴിയാണ് കൂടുതൽ തീർഥാടകർ (7950) യാത്ര ചെയ്യുന്നത്. കണ്ണൂരിൽനിന്ന് 4260 പേരും കോഴിക്കോട് വിമാനത്താവളം വഴി 920 പേരും യാത്ര ചെയ്യും. മുൻവർഷങ്ങളിൽ കരിപ്പൂരിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്കു കൂടിയതാണ് ഇത്തവണ തീർഥാടകർ കരിപ്പൂരിനെ കൈവിടാൻ കാരണം.

കേരളത്തിൽനിന്നുള്ള ആദ്യ ഹജ് വിമാന സർവീസ് കൊച്ചിയിൽനിന്ന് ഏപ്രിൽ 30നാണ്. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഹ്രസ്വകാല ഹജ് തീർഥാടനത്തിനു കേരളത്തിൽനിന്ന് 996 പേർക്ക് അവസരം ലഭിച്ചു. ഇവർ കൊച്ചി വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുക. മേയ് 17 മുതൽ 19 വരെയാണ് ഷോർട് ഹജ് വിമാന സർവീസ്.

കണ്ണൂരിൽനിന്ന് മേയ് അഞ്ചിനും കോഴിക്കോട്ടുനിന്നു മേയ് 15നും ഹജ് വിമാന സർവീസുകൾ ആരംഭിക്കും. ഓരോ തീർഥാടകർക്കുമുള്ള യാത്രാ ഷെഡ്യൂൾ ഹജ് കമ്മിറ്റി അധികൃതർ അറിയിക്കും. യാത്രച്ചെലവ് വൈകാതെ പ്രഖ്യാപിക്കും. തീർഥാടകർക്കുള്ള മൂന്നാംഘട്ട ക്ലാസ് റമസാൻ മാസത്തിനുശേഷം ആരംഭിക്കും.

Leave a Reply