കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണ കേസിൽ കെ.എം. ഷാജഹാനു എറണാകുളം സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ശ്യുറിറ്റിയുമാണ് കോടതി നിർദേശിച്ചത്. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളും കോടതി ഏർപ്പെടുത്തി.
ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയിൽ കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ചെങ്ങമനാട് പൊലീസാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് എസ്‌ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായി ചെങ്ങമനാട് എസ്‌ഐ എസ്‌ഐടി അംഗമാണെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. എസ്‌ഐടി ഉത്തരവ് ഹാജരാക്കാൻ കോടതി നിർദേശം നൽകി.
ഷാജഹാനെതിരെ കേസെടുത്ത് മൂന്നുമണിക്കൂർ കൊണ്ട് അറസ്റ്റ് നടത്തി.
മൂന്നുമണിക്കൂറിനുള്ളിൽ എങ്ങനെ പൊലീസ് തിരുവനന്തപുരത്തെത്തിയെന്നും കോടതി ആരാഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗിക ചുവയുള്ള ഒരു വാക്ക് കാണിക്കാമോയെന്നും കേസിന് ആസ്പദമായ വീഡിയോയിൽ എന്താണ് അശ്ലീല ഭാഗമെന്നും കോടതി ചോദിച്ചു. കെ.ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലേ കേസിനാസ്പദമായ വീഡിയോയിൽ ഉള്ളൂവെന്നും കോടതി ചോദ്യമുയർത്തിയിരുന്നു.

