കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽനിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ ആണ് പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരേ സിൻഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാൻസലർ കൂടിയായ ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. ബിഎ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ നൽകിയത്.
വേടന്റെ പാട്ട് വിദ്യാർഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടേയെങ്കിലും കാമ്പുള്ള രചന ചേർക്കണമെന്നുമായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. പിന്നാലെ ചാൻസലറുടെ നിർദേശപ്രകാരം വിസി ഡോ. പി. രവീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചു. എം.എം. ബഷീറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. മലയാളം യുജി പഠനബോർഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയിൽ ചേർത്തത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസിൽ ഉൾപ്പെടുത്തിയത്.

