ഒമാനിൽ മധ്യാഹ്ന വിശ്രമം പ്രാബല്യത്തിൽ. ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. ഉയർന്ന താപനില രേഖപ്പെടുത്തുന്ന മൂന്ന് മണിക്കൂർ ഇടവേള പുറം ജോലിക്കാരായ തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകും. ഓഗസ്റ്റ് അവസാനം വരെ മധ്യാഹ്ന വിശ്രമം തുടരും.
ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വർഷത്തിൽ കൂടുതൽ തടവും ഇതിന് ശിക്ഷയുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴയും ഇരട്ടിയാകും.
തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കും. തൊഴിൽ സമയങ്ങളിൽ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കാൻ വെള്ളം വിതരണം ചെയ്യണമെന്ന നിർദേശം കർശനമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ചൂട് ശക്തമായ സാഹചര്യത്തിൽ സർക്കാർ നടത്തിയ പ്രഖ്യാപനം മലയാളികൾ അടക്കമുള്ള കെട്ടിട നിർമാണ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമായി മാറും.
കഴിഞ്ഞ വർഷങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാതിരിക്കുകയും വിശ്രമസൗകര്യം ഉറപ്പുവരുത്താതിരിക്കുകയും ചെയ്ത കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേകം പരിശോധനാ സംഘത്തെയും എല്ലാവർഷവും നിയോഗിക്കാറുണ്ട്. നിർമാണ പ്രവൃത്തികൾ നടത്തുന്ന സ്ഥലങ്ങളിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ബോധവത്കരണം നൽകുകയും ചെയ്യും.

