ഒന്നാം ക്ലാസ് മുതൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി ദാദാ ഭുസെ അറിയിച്ചതാണിത്. ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്‌നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക. കായിക അധ്യാപകർ, എൻസിസി (നാഷണൽ കേഡറ്റ് കോർപ്‌സ്), സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.
രാജ്യസ്‌നേഹം വളർത്തുന്നതിനും വ്യായാമവും അച്ചടക്കമുള്ള ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രയോജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

