തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം നൽകിയത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് ഹൈക്കോടതിയുടെ വ്യവസ്ഥ.
മാർച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. തുടർന്ന് മാനസികവും ശാരീരികവുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകൾ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു.
യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെ തുടർന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

