അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങൾ ഉടന്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സംഘര്‍ഷത്തില്‍ അയവു വന്നതോടെയാണ് ബിസിസിഐ തീരുമാനം. മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിച്ചു. കളിക്കാർ ചൊവ്വാഴ്ച ടീമുകൾക്കൊപ്പം ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ് കിംഗ്സിന്‍റെ ഹോം മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. മുൻനിശ്ചയിച്ച പ്രകാരം 25ന് തന്നെ മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പുതിയ മത്സരക്രമം ഉടൻ പുറത്തുവിടുമെന്നും ബിസിസിഐ അറിയിച്ചു.

