അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചർച്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ജപ്പാനിലെ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയാണ് മോദി ചൈനയിലിറങ്ങിയത്.
ടോക്യോയിൽ നിന്ന് ആൽഫ എക്‌സ് ബുള്ളറ്റ് ട്രെയിനിൽ അടുത്ത നഗരമായ സൻഡൈയിൽ എത്തിയ പ്രധാനമന്ത്രിയെ ജാപ്പനീസ് ജനത മോദി സാൻ എന്ന് വിളിച്ച് സ്വീകരിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെറു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നൽകി. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനത്തിന് ജപ്പാന് ഏറെ സംഭാവന നൽകാനാകുമെന്ന് വിവിധ പ്രവിശ്യകളുടെ ഗവർണ്ണർമാരുമായുള്ള കൂടിക്കാഴ്ചയിൽ മോദി ചൂണ്ടിക്കാട്ടി. ജപ്പാനിലെ സന്ദർശനത്തിനുശേഷം ഇന്ത്യൻ സമയം വൈകിട്ട് നാലിന് മോദി ചൈനയിലെ ടിൻജിയാനിലെത്തി. ഇന്ത്യൻ സമയം നാളെ രാവിലെ ഒമ്പതരയ്ക്ക് നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്കിനെ കാണും. നാല്പത്തിയഞ്ചു മിനിറ്റ് കൂടിക്കാഴ്ചയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ ഇരു നേതാക്കളും വിലയിരുത്തും. തീരുവ അടക്കം വ്യാപാര രംഗത്തെ വിഷയങ്ങൾ ഉയർന്നു വരാനാണ് സാധ്യത. ഇന്ത്യയിലേക്ക് തുരങ്ക നിർമ്മാണത്തിന് അടക്കമുള്ള യന്ത്രങ്ങൾ കയറ്റി അയക്കുന്നതിന് ചൈന പച്ചക്കൊടി കാട്ടിയേക്കും. അമേരിക്കൻ തീരുവ നേരിടാൻ സമുദ്രോല്പന്നങ്ങൾ അടക്കം ചൈനയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത ഇന്ത്യ കൂടിക്കാഴ്ചയിൽ ആരായും.

