പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം. ലീലാവതിക്കു നേരെ സൈബർ ആക്രമണം. ‘വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾ’ എന്ന ലീലാവതി ടീച്ചറുടെ പരാമർശത്തിന് എതിരെയാണ് സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നത്. തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്നു വച്ച് ടീച്ചർ പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
‘ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’ എന്നായിരുന്നു പിറന്നാൾ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിനു പിന്നാലെ ലീലാവതിക്കു നേരെ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു. ഗാസയിൽ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേർ പ്രതികരിക്കുന്നുണ്ട്.
എം. ലീലാവതിക്ക് നേരെ സൈബർ ആക്രമണം

