ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സ്ഥാനാർഥിയും തമിഴ്നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). സി.പി. രാധാകൃഷ്ണൻ ഒരു ബി.ജെ.പി സ്ഥാനാർഥിയാണ്. അതിനാൽ ഡി.എം.കെക്ക് പിന്തുണക്കാൻ സാധിക്കില്ലെന്നാണ് ഡി.എം.കെ ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കിയത്. ഒരു തമിഴനെ എൻ.ഡി.എസ്ഥാനാർഥിയാക്കിയതിൽ സന്തോഷമുണ്ട്. എന്നാൽ, ഇൻഡ്യ സഖ്യം സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കും. ഡി.എം.കെ ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമാണ്. സഖ്യത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന് വേണ്ടി കേന്ദ്ര സർക്കാർ ഒന്നും ചെയ്തിട്ടില്ല. സംസ്ഥാനത്തിന് ധനസഹായം നൽകുന്നില്ല.
ഭാഷാ, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ തമിഴ്നാടിന്‍റെ നയം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല. തമിഴനായ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണക്കുന്നില്ലെന്ന് ബി.ജെ.പി പ്രചാരണം നടത്തിയാൽ കേന്ദ്രത്തിനെതിരെ നിരവധി കാര്യങ്ങൾ പറയാൻ സംസ്ഥാനത്തിന് സാധിക്കുമെന്നും ടി.കെ.എസ്. ഇളങ്കോവൻ ചൂണ്ടിക്കാട്ടി. ഞായറാഴ്ചയാണ് മഹാരാഷ്ട്ര ഗവർണറും ബി.ജെ.പി തമിഴ്നാട് മുൻ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണൻ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. രാധാകൃഷ്ണൻ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു.

