ഉദയ്പൂര്‍ ഫയല്‍സ്: കനയ്യ ലാല്‍ ടെയ്‌ലര്‍ മര്‍ഡര്‍ എന്ന സിനിമയുടെ റിലീസ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. കനയ്യ ലാൽ കൊലപാതക കേസിലെ എട്ടാം പ്രതിയായ മുഹമ്മദ് ജാവേദ് സമർപ്പിച്ച ഹരജിയിൽ വിചാരണ പൂർത്തിയാകുന്നതുവരെ ‘ഉദയ്പൂർ ഫയൽസ്: കനയ്യ ലാൽ ടെയ്‌ലർ മർഡർ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 11-ന് ചിത്രം റിലീസ് ചെയ്യുന്നത് ന്യായമായ വിചാരണക്കുള്ള ജാവേദിന്റെ അവകാശത്തെ ബാധിക്കുമെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന് മുന്നിൽ ഹാജരായ അഭിഭാഷകൻ പ്യോളി വാദിച്ചു. അടിയന്തരമായി ലിസ്റ്റിംഗ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ നേരത്തെ വാദം കേൾക്കാൻ ബെഞ്ച് വിസമ്മതിക്കുകയും ജൂലൈ 14-ന് കോടതി വീണ്ടും തുറന്നതിനുശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിക്കാൻ അഭിഭാഷകനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇത് ചിത്രത്തിന്റെ ഷെഡ്യൂൾ ചെയ്ത റിലീസിനുള്ള വഴി സുഗമമാക്കി.
2022 ജൂണിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് അന്നത്തെ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാലിനെ ആസ്പദമാക്കിയാണ് ചിത്രം. ഭരത് എസ്. ശ്രീനേറ്റ് സംവിധാനം ചെയ്ത് വിജയ് റാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 11 ന് റിലീസ് ചെയ്യും.

