ഇലക്ട്രിക് ബൈക്കുകളുടെയും സ്കൂട്ടറുകളുടെ വേഗപരിധി 20 കിലോമീറ്ററായി പരിമിതപ്പെടുത്തിയത് ഉൾപ്പെടെ നിയമം കർശനമാക്കി അബുദാബി സംയോജിത ഗതാഗത കേന്ദ്രം. നഗരത്തിലെ സുരക്ഷയും ഗതാഗത സൗകര്യവും വർധിപ്പിക്കുന്നതിനാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.സൈക്കിളുകൾക്കായി പ്രത്യേകം നിശ്ചയിച്ച പാതകളിലൂടെയോ നടപ്പാതകളോടു ചേർന്നുള്ള സംയുക്ത പാതകളിലൂടെയോ മാത്രമേ ഇ-ബൈക്ക് ഓടിക്കാവൂ. പ്രത്യേക പാതകൾ ലഭ്യമല്ലാത്ത മേഖലകളിൽ മണിക്കൂറിൽ 60 കി.മീ വേഗപരിധിയുള്ള ഇടറോഡുകളുടെ വലതുവശം ചേർന്ന് യാത്ര ചെയ്യാം. ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇ-ബൈക്കുകൾ ഓടിക്കുന്നതിനു കർശന നിരോധനമുണ്ട്.
നിർദേശങ്ങൾ
∙ 16 വയസ്സിൽ താഴെയുള്ളവർ ഇ-ബൈക് ഓടിക്കാൻ പാടില്ല.
∙ ഹെൽമറ്റ് ധരിക്കണം. രാത്രി റിഫ്ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ധരിക്കണം.
∙ ഇ-ബൈക്കിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാവൂ.
∙ സീബ്രാ ക്രോസിൽ ഇ-ബൈക്ക് ഓടിക്കരുത്. യാത്രയ്ക്കിടെ മൊബൈൽ ഫോണോ ഹെഡ് ഫോണോ ഉപയോഗിക്കരുത്.
∙ വാഹനത്തിനു മുന്നിൽ വെള്ള ലൈറ്റും പിന്നിൽ ചുവന്ന ലൈറ്റോ റിഫ്ലക്ടറോ ഉണ്ടായിരിക്കണം.
∙ പ്രവർത്തന ക്ഷമമായ ബ്രേക്ക്, ബെല്ല് എന്നിവ നിർബന്ധം.
∙ വാടക ഇ-ബൈക്കുകളിൽ ജിപിഎസ് ട്രാക്കിങ് വേണം.
∙ നിയമലംഘകർക്ക് 500 ദിർഹം വരെ പിഴ.നിയമലംഘനം ആവർത്തിച്ചാൽ ഇ-ബൈക്ക് കണ്ടുകെട്ടും.

