റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കായുള്ള രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. ഇരുഹറം പരിപാലന ജനറൽ അതോറിറ്റിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇഅ്തികാഫിനായി അപേക്ഷിക്കാനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിട്ടുണ്ട്. റമദാൻ 20 മുതൽ 30 വരെയുള്ള 10 ദിവസങ്ങളിലാണ് വിശ്വാസികൾക്ക് ഇഅ്തികാഫ് അനുഷ്ഠിക്കാൻ അനുവാദമുള്ളത്.
രജിസ്ട്രേഷൻ രീതി
അപേക്ഷകർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് (eservices.alharamain.gov.sa) വിവരങ്ങൾ സമർപ്പിക്കേണ്ടത്. പുതിയ അക്കൗണ്ട് സൃഷ്ടിച്ചോ അല്ലെങ്കിൽ ‘നഫാദ്’ പ്ലാറ്റ്‌ഫോം വഴിയോ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്ത ശേഷം മക്കയിലാണോ മദീനയിലാണോ ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് തിരഞ്ഞെടുക്കാം.
നിശ്ചിത നിബന്ധനകൾ അംഗീകരിച്ച് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓരോ പള്ളിയിലെയും സ്ഥലസൗകര്യം കൂടി പരിഗണിച്ചായിരിക്കും അപേക്ഷകൾക്ക് അംഗീകാരം നൽകുകയെന്ന് അതോറിറ്റി വ്യക്തമാക്കി.

