Headlines

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യയ്ക്കും മകള്‍ക്കുമായി പ്രതിമാസം 4 ലക്ഷം രൂപ നല്‍കണമെന്ന് കോടതി

വിവാഹ മോചനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കുമായി പ്രതിമാസം 4 ലക്ഷം രൂപ നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യയ്ക്ക് പ്രതിമാസം 1.50 ലക്ഷം രൂപയും മകള്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപയുമാണ് നല്‍കേണ്ടത്. ആറ് മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മകള്‍ ഐറയുമായി മുഹമ്മദ് ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരും നേരില്‍ക്കണ്ടത്. ഷമിയും മകളും കൂടി ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളും വൈറലായിരുന്നു. മകള്‍ക്കൊപ്പമുള്ള ഷമിയുടെ ചിത്രത്തിന് ഇന്‍സ്റ്റഗ്രാമില്‍ 1.60 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. എന്നാല്‍ ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷമി മകളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഹസിന്‍ ജഹാന്‍ പിന്നീട് ആരോപിച്ചിരുന്നു.

മകളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നിരുന്നുവെന്നും അത് പുതുക്കാന്‍ ഷമിയുടെ ഒപ്പ് വേണമായിരുന്നുവെന്നും അതിനായി പോയപ്പോഴാണ് ഷമി മകളെയും കൊണ്ട് ഷോപ്പിങ്ങിന്‌ പോയതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. ഷമിയുടെ പരസ്യങ്ങളെല്ലാം നോക്കുന്ന കടയില്‍ നിന്നാണ് മകള്‍ക്ക് ഷൂസും വസ്ത്രങ്ങളും വാങ്ങി നല്‍കിയതെന്നും അതിനായി പൈസയൊന്നും മുടക്കേണ്ടി വന്നിട്ടില്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം തേടിയത്.

Leave a Reply