പ്രാദേശിക സംഘർഷങ്ങൾ കാരണം ഇറാനിലും ഇസ്രായേലിലും കുടുങ്ങിക്കിടക്കുന്ന ബഹ്റൈൻ പൗരന്മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം വിദേശകാര്യ മന്ത്രാലയം തുടരുകയാണ്.
ഇതുവരെയായി 1215 പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് ഈ ദൗത്യം.
ഇന്ന് രാവിലെ, ഇറാനിൽനിന്നുള്ള 350 പൗരന്മാരുമായി രണ്ട് ഗൾഫ് എയർ വിമാനങ്ങൾ തുർക്ക്‌മെനിസ്താനിൽനിന്ന് ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ എത്തി. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈൻ എയർപോർട്ട് സർവിസസ് കമ്പനി, ഗൾഫ് എയർ പ്രതിനിധി സംഘം എന്നിവർ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇറാനിലെ മശ്ഹദിൽനിന്ന് റോഡ് മാർഗം ബസുകളിൽ 198 പൗരന്മാരെയും വിദേശകാര്യമന്ത്രാലയത്തിൻറെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചിരുന്നു. ഒമാൻ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് പൗരന്മാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നത്.

