സമൂഹമാധ്യമങ്ങളിൽ ഫാമുകളുടെയും ഷാലെറ്റുകളുടെയും (ഉല്ലാസ കേന്ദ്രങ്ങൾ) വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഗവർണറേറ്റുകളിലുടനീളമുള്ള അറിയപ്പെടുന്ന ഫാമുകൾ, ഷാലെറ്റുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ബുക്കിങ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് തട്ടിപ്പ് സംഘം കൂടുതലായി പ്രചരിപ്പിക്കുന്നത്.
നിലവിലില്ലാത്ത റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാനായി ഈ പരസ്യങ്ങളിൽ തട്ടിപ്പ് സംഘത്തിന്റെ നമ്പറുകളും മറ്റുമാണ് നൽകുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ ബാങ്ക് ട്രാൻസ്ഫറുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ പണമയച്ചുകഴിഞ്ഞാൽ പിന്നെ സംഘത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കില്ല.
ബുക്കിങ് സ്ഥിരീകരണമോ മറ്റോ ലഭിക്കാതിരിക്കുമ്പോയാണ് തട്ടിപ്പാണെന്ന് പലർക്കും മനസ്സിലാകുന്നത്. പണം സ്വീകരിക്കുന്നയാളുടെ ഐഡന്റിറ്റിയും സ്ഥാപനത്തിന്റെ ആധികാരികതയും പരിശോധിക്കുന്നതിന് മുമ്പ് തുക കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.

