Headlines

ആർ.എസ്.എസ് ചിഹ്നത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ഇടതുമന്ത്രിമാരെ കിട്ടില്ല; കെ.രാജൻ

ആർ.എസ്.എസ് ചിഹ്നത്തിന് മുന്നിൽ നിന്ന് നിലവിളക്ക് കൊളുത്താൻ കേരളത്തിലെ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. 142 കോടി ജനങ്ങൾക്കുമുള്ള മതേതരമനസാണ് കേരളത്തിലെ മന്ത്രിമാർക്കുമുള്ളത്. ആർ.എസ്.എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ മതേതര മനസ് മനസിലാക്കണമെങ്കിൽ ആർ.എസ്.എസ് സ്റ്റഡി ക്ലാസ് കേട്ടത് കൊണ്ട് കാര്യമല്ല.മന്ത്രിമാർക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഗവർണർ -സർക്കാർ പോരല്ല ഇപ്പോൾ വേണ്ടത്. ഭരണഘടനയുടെ ഭാഗമായതിനാൽ ഗവർണറെ മാനിക്കും. പക്ഷേ ഗവർണർ ഉയർത്തിപിടിക്കേണ്ടത് ഭരണഘടനയാണ്. രാജ്ഭവനെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാൻ നോക്കണ്ട, ഈ സ്ഥലം വേറെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

അതേസമയം ഗവർണർ വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയ വൽക്കരണത്തിൻറെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. കാവിവൽക്കരണത്തിന് നിരവധി ശ്രമങ്ങൾ നടത്തുന്നു.രാജ്ഭവൻ ഒരു ആർ.എസ്.എസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Leave a Reply