അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനും തകരാർ. ബ്ലാക്ക് ബോക്സിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനായി അത് വിദേശത്തേക്ക് അയക്കുമെന്നനാണ് റിപ്പോർട്ട്. ബ്ലാക്ക് ബോക്സിൽ രണ്ട് ഉപകരണങ്ങളാണ് ഉള്ളത്. കോക്പിറ്റ് വോയ്സ് റെക്കോഡർ, ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ എന്നിവയാണ് അത്. ഈ രണ്ട് ഉപകരണങ്ങളും വാഷിങ്ടൺ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റ് ബോർഡിന് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബ്ലാക്ക് ബോക്സിലെ കോക്പിറ്റ് വോയ്സ് റെക്കോഡറിന് 25 മണിക്കൂർ സമയത്തെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യാൻ സാധിക്കും. പൈലറ്റുമാർക്കിടയിലെസ സംസാരം എയർ ട്രാഫിക് കൺട്രോളുമായുള്ള ഫോൺകോളുകൾ എന്നിവയാണ് ഇത് റെക്കോഡ് ചെയ്യുക. ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ വിമാനത്തിന്റെ സ്പീഡ്, പറക്കുന്ന ഉയരം, കൺട്രോൾ സെന്ററിലെ മറ്റ് വിവരങ്ങൾ എന്നിവയാവും റെക്കോഡ് ചെയ്യുക. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. അപകടത്തിൽ 270 പേർ മരിച്ചിരുന്നു. അപകടത്തിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച് ഇനിയും സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.

