എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി റിപ്പോർട്ട് തള്ളിയത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലൻസ് റിപ്പോർട്ടിനാണ് കോടതിയുടെ രൂക്ഷ വിമർശനം.
ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യമെന്നാണ് കോടതി ഉത്തരവിൽ ചോദിച്ചത്. മുഖ്യമന്ത്രി വിജിലൻസ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയത് നിയമവിരുദ്ധമെന്ന് വിജിലൻസ് കോടതി നിരീക്ഷിച്ചു.
അജിത് കുമാറിന് അനുകൂലമായി ഭരണ നേതൃത്വത്തിൻറെ ഇടപെടൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തിൻറെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അംഗീകാരമോ ഇടപെടലോ ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

